2014, ഡിസംബർ 29, തിങ്കളാഴ്‌ച

നിലമ്പൂര്‍ ട്രെയിന്‍ യാത്ര

                                                                     ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
            1921 ല്‍ നിലമ്പൂരിലെ തേക്കുകള്‍ പുറം ലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഷോര്‍ണുര്‍-നിലമ്പൂര്‍ തീവണ്ടിപ്പാത ദക്ഷിണേന്ത്യയിലെ മനോഹരമായ റെയില്‍പ്പാതകളിലൊന്നാണ്. റെയില്‍വേയില്‍ നിന്നും വിരമിച്ച പ്രകൃതിസ്നേഹിയായ ഒരു ഉദ്യോഗസ്ഥന്‍റെ  ശ്രമഫലമായി, 66 km പാതയില്‍ മീറ്ററുകളുടെ വ്യത്യാസത്തില്‍ നട്ടുപിടിപ്പിച്ച, ഷോര്‍ണുര്‍ സ്റ്റേഷനില്‍ നിന്നു തുടങ്ങുന്ന ഇടതൂര്‍ന്ന  തേക്കു മരങ്ങളാണ് ഈ പാതയിലെ മറ്റൊരാകര്‍ഷണീയത.
         ഭാരതപ്പുഴയുടെ തീരമായ ഷൊര്‍ണൂരില്‍ നിന്നും തുടങ്ങുന്ന യാത്ര നാലു പുഴകള്‍ക്കു കുറുകെയാണ് എന്ന പ്രത്യേകതയുമുണ്ട്.ഷൊര്‍ണൂരില്‍  നിന്നും പുറപ്പെട്ടു വാടാനം കുറുശ്ശി ,കുലുക്കല്ലൂര്‍ സ്റ്റെഷനുകള്‍ കഴിഞ്ഞാല്‍ കുന്തിപ്പുഴ കടന്നു വേണം യാത്ര.പട്ടിക്കാടിനും മേലറ്റൂരിനും മദ്ധ്യേ കടലുണ്ടിപ്പുഴയുടെ പോഷക പ്രവാഹമായ വെള്ളിയാര്‍ പുഴയൊഴുകുന്നു.തുവ്വൂര്‍ സ്റ്റേഷനു സമീപം ഒലിപ്പുഴയും വാണിയമ്പലത്തിനും നിലമ്പൂര്‍ സ്റ്റേഷനും സമീപം കുതിരപ്പുഴയുമൊഴുകുന്നു.  
          കാലങ്ങളായി റെയില്‍വേ വകുപ്പ് കയ്യടക്കി വച്ചിരുന്ന ഇതര സംസ്ഥാന മന്ത്രിമാരുടെ കേരളത്തോടുള്ള .......നയം കാരണം ട്രെയിനുകള്‍ മൂന്നായി വെട്ടിച്ചുരുക്കി, ഈ പാത നിര്‍ത്തലാക്കാനുള്ള ശ്രമം വരെ നടന്നിരുന്നു. .ഇ.അഹമ്മദ് സാഹിബ് റെയില്‍വേ മന്ത്രിയായിരുന്ന സമയത്താണ് ഇതിന്റെ കണ്ടകശനി നീങ്ങിയത്.ഇന്നു ഒരു എക്സ്പ്രസ്സ്‌ ഉള്‍പ്പടെ ഏഴു ട്രെയിനുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നു. അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഈപാതയില്‍ അങ്ങാടിപ്പുറം മുതല്‍ നിലമ്പൂര്‍ വരെ കാടിനുള്ളിലൂടെ കടന്നുപോകുന്ന പാതയിലെ പഴയ പാലങ്ങളും ഇന്നു വേറൊരു ലൈനിലും കാണാന്‍ സാധിക്കാത്ത പഴയ സിഗ്നല്‍ സംവിധാനവും യാത്രയെ മറ്റൊരനുഭവമാക്കുന്നു.