2015, ജൂൺ 27, ശനിയാഴ്‌ച

FINAL DESTINATION



               പാസ്പോര്‍ട്ടും വിസയുമില്ലാതെ ലോകം ചുറ്റിയ ഇബനു ബത്തൂത്തയുടെ യാത്രാവിവരണങ്ങളില്‍ പോലും സ്വന്തം ഭവനത്തിലേക്കുള്ള ഗൃഹാതുരത്വത്തിന്റെ മനോഹരമായ ഓര്‍മ്മക്കുറിപ്പുകള്‍‍ കാണാം.നാട്ടിലേക്കുള്ള യാത്രയില്‍ എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് ലോഞ്ചില്‍ സെക്കന്റുകള്‍ക്കു കനം കൂടുന്നതിന്റെ കാരണവും മറ്റൊന്നല്ല.പലദേശങ്ങള്‍ ചുറ്റിക്കറങ്ങിയാലും വീട്ടിലേക്കുള്ള യാത്രയില്‍ യാത്രികന്റെ മനസ്സ് ആര്‍ദ്രമാകുന്നു.അതു പ്രണയത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിനു അറുതി വരുത്താനാവാം,മാതാവിന്റെ സ്നേഹസ്പര്‍ശനങ്ങള്‍ കൊതിച്ചിട്ടാവാം,വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാനാവാത്ത മറ്റു പലതും കൊണ്ടാവാം.
(ഹൌറയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കഞ്ചിക്കോട് വച്ചു പകര്‍ത്തിയത്.)

കണ്ണറപ്പാലം

             

                 റെയിലും ദേശീയ പാതയും പുഴയും സമാന്തരമായി വരുന്ന ഒരു അപൂര്‍വ്വ കാഴ്ചയായിരുന്നു അത്.കേരളത്തില്‍ നിന്നും തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്കുള്ള യാത്രയില്‍ സഹ്യന്‍റെ മാറിലെ അനേകം മലകളിലൊന്നായ ആര്യങ്കാവിലെ രണ്ടര കിമി തുരങ്കം തുളച്ചുകയറി ഈ പാലത്തിലേക്കു വളഞ്ഞു നീങ്ങുന്ന തീവണ്ടിയുടെ മനോഹര ചിത്രങ്ങള്‍ എത്ര ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പാതയും ബ്രോഡ് ഗേജ് ആക്കുന്നതിന്‍റെ ഭാഗമായി ഇതും 2010ല്‍ നിര്‍ത്തലാക്കിയപ്പോള്‍ ഈ യാത്രയും ഈ പാലത്തിനേയും സ്നേഹിക്കുന്നവര്‍ക്ക് ഒരേയൊരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ.പാത വീതി കൂട്ടുമ്പോള്‍ ഇതിന്‍റെ തനിമ പഴയതു പോലെ തന്നെ നിലനിര്‍ത്തണേ എന്ന്‍.എന്നാല്‍ ഈ റൂട്ടിലെ പല പാലങ്ങളിലും നൂറ്റിപ്പത്തു വര്‍ഷങ്ങളുടെ  കാലപ്പഴക്കത്തിന്‍റെ പേരില്‍ ബെല്‍റ്റുകളിട്ടു.എന്നാല്‍  1891ല്‍ പതിമൂന്നു ആര്ച്ചുകളില്‍ സിമ്ന്റും കമ്പിയും ചേര്‍ക്കാതെ പണി തീര്‍ത്ത ഈ ബ്രിട്ടീഷ് കരവിരുതിനു വേണ്ടി നാടൊന്നാകെ അണി നിരന്നതിന്‍ ഫലമായി ദേശീയപാതയോടു ചേര്‍ന്നു വരുന്ന ഭാഗം ഒഴിവാക്കി ആവരണം നിര്‍മിക്കാന്‍ അവസാനം റെയില്‍വേ സമ്മതം മൂളിയിരിക്കുന്നു.മൂന്നു തവണ യാത്ര ചെയ്ത എനിക്കു ഇതിലെ യാത്ര ഇന്നലെ കഴിഞ്ഞതു പോലെ.ഈ റൂട്ടിലെ ഗേജ് മാറ്റം വേഗം പൂര്‍ത്തിയാകാന്‍  ഈ നാട്ടുകാരെപ്പോലെ തന്നെ എന്നിലെ ഒരു പതിനാറുകാരനും പ്രത്യാശിക്കുന്നു.
സുഹൃത്തായ ഫഹദിന്റെ യാഷിക സെല്ലുലോയിഡില്‍ 2006ല്‍എടുത്ത ചിത്രം